നെന്മാറ ഇരട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഏകദൃക്സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിർണായകമായത്. 132 സാക്ഷികളും 30 ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്.
ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടതായാണ് ദൃക്സാക്ഷി മൊഴി നൽകിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎൻഎയും കണ്ടെത്തിയിട്ടുണ്ട്. കൊടുവാളിന്റെ പിടിയിൽ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎയും കണ്ടെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കൂടാതെ ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു. പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയാണ് കൊലയ്ക്ക് കാരണം. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോൾ അവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്.
പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്. സാക്ഷികളുടെ ഗൂഗിൾ ടൈം ലൈൻ ഉൾപ്പെടെ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.