Kerala

ഫിനാന്‍സ് ബില്ലിലെ ഭേദഗതി: പെന്‍ഷന്‍ അര്‍ഹരായവരെ തരം തിരിക്കാനുള്ള നിര്‍ദേശത്തിനു പിന്നിലെ ഗൂഢലക്ഷ്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി

രാജ്യത്തെ പെന്‍ഷന്‍ അര്‍ഹരായവരെ തരം തിരിക്കാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി നിര്‍ദേശത്തിനു പിന്നിലെ ഗൂഢലക്ഷ്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു. ഫിനാന്‍സ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കവെയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം സര്‍ക്കാര്‍ വ്യകതമാക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടത്. സെന്‍ട്രല്‍ പേ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ തരം തിരിവെന്നു ഭേദഗതിയില്‍ പറയുന്നുണ്ടെങ്കിലും എന്ത് ഉദ്ദേശത്തിനു വേണ്ടിയാണെന്നോ എന്ത് മാനദണ്ഡ പ്രകാരമാണെന്നോ, സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഫിനാന്‍സ് ബില്ലില്‍ ഉള്‍കൊള്ളിക്കാതെ പ്രത്യേക ഭേദഗതിയില്‍ ഉള്‍പ്പെടുത്തി ഇത്തരമൊരു ദൂരവ്യാപക പ്രത്യാഘാതമുണ്ടായേക്കാവുന്ന തീരുമാനത്തിന്റെ പിന്നിലെ ചേതോവികാരം എന്തെന്ന് വ്യക്തമല്ല. വളഞ്ഞ വഴിയിലൂടെ ഈ നിര്‍ദേശം അതും മുന്‍പ്രാബല്യപ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള നിര്‍ദേശം സര്‍ക്കാര്‍ വ്യകത്മാക്കണമെന്ന് കെ സി വേണുഗോപാല്‍ സഭയില്‍ ആവശ്യപ്പെട്ടു.

2008 ലെ ആറാം പേ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഇത് നടപ്പില്‍ ആക്കിയതെന്ന് മന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞതെങ്കിലും, 16 വര്‍ഷം ഇത് നടപ്പിലാക്കാന്‍ വൈകിയതെന്തിന് കോടതി കേസുകള്‍ മൂലമാണെന്ന് അവ്യക്ത മറുപടി നല്‍കി ഒഴിഞ്ഞു മാറാനാണ് മന്ത്രി ശ്രമിച്ചത്. കൂടാതെ ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്താതെ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി ഈ നിര്‍ദേശം നടപ്പിലാക്കാനുള്ള തീരുമാനത്തിനും ധനകാര്യ മന്ത്രിക്കു വ്യക്തത വരുത്താന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് എംപിമാര്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉപജീവനം കണ്ടെത്തുന്നവര്‍ക്ക് കഴിഞ്ഞ നാല് മാസമായി വേതനം ലഭിക്കുന്നില്ല. അവര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ പോലും ലഭിക്കുന്നില്ല. ബജറ്റില്‍ പല പദ്ധതികള്‍ക്കുമായി മാറ്റിവച്ച തുകയില്‍ വരുത്തിയ ഇടിവുകളും ശ്രദ്ധിക്കേണ്ടതാണ്. മുഴുവന്‍ ചിലവില്‍ ഒരു ലക്ഷത്തിനാലായിരത്തിരുപത്തഞ്ചു കോടി രൂപ വെട്ടിച്ചുരുക്കി. ആരോഗ്യ മേഖലയില്‍ ആയിരത്തിയിരുന്നൂറ്റി അമ്പത്തിയഞ്ച് കോടി രൂപയും, വിദ്യാഭ്യാസ മേഖലയില്‍ പതിനൊന്നായിരത്തിയഞ്ഞൂറ്റി എണ്‍പത്തിനാല് കോടിയും, സാമൂഹ്യക്ഷേമ മേഖലയില്‍ പതിനായിരത്തിപത്തൊമ്പത് കോടിയും ഈ സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി