കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 4നു തറക്കല്ലിടും. കഴിഞ്ഞദിവസം രാത്രി 11.30 വരെ ട്രഷറി പ്രവർത്തിപ്പിച്ച് അടിയന്തരനടപടികളിലൂടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കാനാവശ്യമായ 26.56 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചതോടെ അധികൃതർ എസ്റ്റേറ്റിലെത്തി തറക്കല്ലിടൽ ചടങ്ങിന് ഒരുക്കങ്ങൾ ആരംഭിച്ചു. പടുകൂറ്റൻ പന്തലിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. വീടുനിർമാണം ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്ന് ഊരാളുങ്കൽ സൊസൈറ്റി വ്യക്തമാക്കി.
സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലിൽ 1000 ചതുരശ്ര അടിയിൽ ഒറ്റനിലയായി ക്ലസ്റ്ററുകൾ തിരിച്ചാണ് വീടുകൾ നിർമിക്കുക. വീടുകൾക്കൊപ്പം പൊതു സ്ഥാപനങ്ങൾക്ക് പ്രത്യേക കെട്ടിടങ്ങൾ, റോഡ്, അനുബന്ധ സ്ഥാപനങ്ങൾ, വ്യാപാര- വാണിജ്യ സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കും. ടൗൺഷിപ്പിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവ നിർമിക്കും. സംഘടനകളും സ്പോൺസർമാരുംം വീടുവച്ച് നൽകുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും. തറക്കല്ലിടൽ ചടങ്ങിൽ മന്ത്രി കെ.രാജൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.