തിരുവനന്തപുരം: 2025 – 26 അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി മുൻകൂട്ടി അധികബാച്ചുകൾ അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവ്. ആദ്യഘട്ട അലോട്ട്മെന്റിന് ശേഷം ബാച്ചുകൾ പുനക്രമീകരിക്കും. സീറ്റ് ക്ഷാമം ഉണ്ടായാൽ മാത്രം അധിക ബാച്ചുകൾ അനുവദിക്കുന്നത് പരിശോധിക്കും. സംസ്ഥാനത്ത് ഉടനീളം 54000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷം, അതിനു മുൻവർഷം അധികമായി അനുവദിച്ച 178 താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും അടക്കം 73,724 സീറ്റുകൾ മുൻകൂറായി നിലനിർത്തി പ്രവേശനം നടത്തിയിട്ടും മലബാർ മേഖലയിൽ സീറ്റ് ക്ഷാമമുണ്ടായത് വലിയ വിവാദമായിരുന്നു. ആവശ്യക്കാർ കൂടുതലുള്ള വിഷയങ്ങളിൽ വേണ്ടത്ര സീറ്റ് ലഭ്യമല്ലാത്തതായിരുന്നു പ്രശ്നം. വൻ പ്രതിഷേധങ്ങളെ തുടർന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തിൽ അധികമായി അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചത്. ആ സാഹചര്യം നിലനിൽക്കെയാണ് ഇത്തവണ ഒരു ബാച്ച് പോലും മുൻകൂറായി അധികം അനുവദിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചത്.
ഹയർ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. എല്ലാ ജില്ലകളിലുമായി കഴിഞ്ഞ വർഷം 54,996 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടന്നതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മലപ്പുറത്ത് മാത്രം 7922 സീറ്റുകൾ ഒഴിഞ്ഞുകിടന്നു.