India

ആശ വർക്കാർമാരുടെ ഓണറേറിയം 18000 രൂപയാക്കി ഉയർത്തി പുതുച്ചേരിയിലെ എൻഡിഎ സർക്കാർ

10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്നാണ് പ്രഖ്യാപനം

ചെന്നൈ: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടുന്നതായി മുഖ്യമന്ത്രി എൻ രംഗസ്വാമി പ്രഖ്യാപിച്ചു. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്നാണ് പ്രഖ്യാപനം. ഇന്ന് നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ ആണ്‌ പ്രഖ്യാപനം. സംസ്ഥാനത്തെ 300 ആശ പ്രവർത്തകർക്കും ഓണറേറിയം വർധനയുടെ നേട്ടം ലഭിക്കും.

എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. നിലവിൽ സംസ്ഥാനത്തെ 300 ആശ പ്രവർത്തകർക്ക് 10000 രൂപ വീതമാണ് ഓണറേറിയം ലഭിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ 7000 രൂപയും കേന്ദ്രം 3000 രൂപയുമാണ് നൽകുന്നത്. ഇത് ഇനി മുതൽ 18000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യതയാണ് വർഷം സംസ്ഥാന സർക്കാരിന് ഉണ്ടാവുക. മുഖ്യമന്ത്രിയെ ആശമാർ ഔദ്യോഗിക വസതിയിൽ നേരിട്ടത്തി നന്ദി അറിയിച്ചു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായി നിന്ന് പൂക്കൾ വിതറിയും, പുഷ്പഹാരം അണിയിച്ചുമാണ് ആശമാർ സന്തോഷം പ്രകടിപ്പിച്ചത്.

content highlight : asha-worker-honorarium-raised-to-18k-rupee-in-puducherry