ആലപ്പുഴ: ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ടം നടത്തി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാൻഡിൽ. പക്ഷിപ്പനിയെ തുടർന്ന് കള്ളിംഗ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിലേക്ക് പ്രത്യുപകാരമായി പണം ഗൂഗിൾ പേ വഴി അയച്ചു വാങ്ങാൻ ശ്രമിച്ച കേസിലാണ് കോട്ടയം കുറിച്ചി, വെട്ടിക്കാട് വീട്ടിൽ മധുസൂദനൻ നായരെ (57) എന്നയാളെ ജില്ലാ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷൻ വാറന്റ് ഉത്തരവ് പ്രകാരം റിമാൻഡ് ചെയ്തത്. കള്ളിംഗ് നടത്തിയതിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചതിലേക്ക് 1,84,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ആയതിനു പിന്നിൽ പ്രവർത്തിച്ചതിന് ഗൂഗിൾ പേ വഴി തന്റെ ഓഫീസിലുള്ളവർക്ക് പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ കർഷകൻ പണം ആവശ്യപ്പെട്ട കാര്യം കടക്കരപ്പള്ളി വെറ്റിനറി ഡിസ്പെൻസറിയിലെ വെറ്റിനറി സർജനെ അറിയിക്കുകയും ആയതിന്റെ വോയ്സ് റെക്കോർഡ് ഡോക്ടർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇത് വെറ്റിനറി സർജൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസറെ അറിയിച്ചതിനെ തുടർന്നാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചത്.
മരണപ്പെട്ടുപോയ ചങ്ങനാശ്ശേരി സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് പ്രതി കർഷകനുമായി ബന്ധപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ സമാനമായ കേസിൽ കോട്ടയം ജില്ലാ ജയിലിലാണെന്ന് അറിഞ്ഞു. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച അപേക്ഷ പ്രകാരം ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കുകയും ഈ കേസിൽ റിമാൻഡ് ചെയ്യുകയുമായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ റെന്നി മാത്യു എന്നയാളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി മനസ്സിലായിട്ടുണ്ട്.
content highlight : attempt-to-fraud-money-by-impersonating-a-district-veterinary-officer