Kerala

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിം​ഗ്; നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രം – kottayam nursing college ragging case

ആതുര സേവനത്തിൽ മാതൃകയാകേണ്ടവരാണ് ഈ കൊടിയ പീഡനം നടത്തിയത്

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. ഇന്ന് ഏറ്റുമാനൂർ കോടതിയിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിക്കും. ജൂനിയർ വിദ്യാർത്ഥികളായ ആറുപേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായായി ഉപദ്രവിച്ചത് വിവരിക്കുന്ന കുറ്റപത്രം പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കോടതിയിൽ സമർപ്പിക്കുന്നത്.

റാഗിം​ഗിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്നും ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ സന്തോഷിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ പ്രതികളായ വിദ്യാർത്ഥികളുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ആതുര സേവനത്തിൽ മാതൃകയാകേണ്ടവരാണ് ഈ കൊടിയ പീഡനം നടത്തിയത്.

ഒരു വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായിരുന്നത്. ലഹരി ഉപയോഗത്തിന് പ്രതികൾ ഇരകളായ വിദ്യാർത്ഥികളിൽ നിന്ന് പണം കണ്ടെത്തിയത് എന്നും കണ്ടെത്തലുണ്ട്. റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതർക്കോ ഹോസ്റ്റൽ ചുമതലക്കാർക്കോ അറിയില്ലായിരുന്നു. ഇരകളായ വിദ്യാർത്ഥികൾ മുമ്പ് കോളേജിൽ പരാതി നൽകിയിട്ടില്ല. അതിനാൽ ഇവർക്കാർക്കും കേസിൽ പങ്കിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. സാമുവേൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരാണ് ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി ഉപദ്രവിച്ചത്. ആന്റി റാഗിങ്ങിന് കോളേജിൽ നൽകിയ സത്യവാങ്മൂലം ഉൾപ്പെടെയുള്ളവ തെളിവാക്കി കൊണ്ട് പോലീസ് രേഖകൾ കോടതിയിൽ നൽകും.

STORY HIGHLIGHT: kottayam nursing college ragging case