തിരുവനന്തപുരം ∙ പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ. സമരം 50 ദിവസം പൂർത്തിയാകുന്ന 31ന് സെക്രട്ടേറിയറ്റ് നടയിൽ മുടി മുറിച്ച് പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ ആവശ്യങ്ങളോടു മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരിന്റെ സമീപനം അങ്ങേയറ്റം ഖേദകരമാണെന്ന് സമരസമിതി ആരോപിച്ചു.
മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ പ്രതികാര നടപടികൾ തുടരുകയാണെന്നും സമരം ആരംഭിക്കുന്നതിനു മുൻപ് ഫെബ്രുവരി 9 വരെ ചെയ്ത ജോലികൾക്കു ഓണറേറിയം നൽകാൻ സർക്കാർ തയാറായിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ഫെബ്രുവരി 10ന് ആണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്. തുടർന്ന് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നിരാഹാര സമരം തുടങ്ങുകയായിരുന്നു.