കള്ളനോട്ടുമായി പെരുമ്പാവൂരിൽ പിടികൂടിയ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ അറസ്റ്റിൽ. കേരളത്തിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ബംഗ്ലാദേശിൽ വിൽക്കുകയും ഇതിന് പ്രതിഫലം കളളനോട്ടായി വാങ്ങുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. പിടിയിലായ സലിം മണ്ഡൽ, രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന കളളനോട്ട് വിതരണത്തിലെ കണ്ണിയാണ്.
കഴിഞ്ഞ ദിവസം ട്രെയിനിൽ വച്ച് നടത്തിയ മോഷണത്തിനിടെ ആലപ്പുഴയിൽ വച്ച് പ്രതി പിടിയിലായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പെരുമ്പാവൂരിലെ വാടക വീട്ടിൽ നിന്നും പതിനേഴ് 500 രൂപയുടെ കളളനോട്ടുകൾ കണ്ടെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചതായും കണ്ടെത്തി. മോഷ്ടിച്ച അൻപതോളം മൊബൈലുകളും ഒരുമിച്ചാണ് ഇയാൾ അതിർത്തി കടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കുഴക്കിയ നിരവധി മൊബൈൽ മോഷണ കേസുകളിലെ നിർണായക അറസ്റ്റ് ആണിത്.