ചെന്നൈ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് 17 വയസുകാരിയെ ആൺസുഹൃത്ത് തീ കൊളുത്തിക്കൊന്നു. തൂത്തുക്കുടി സ്വദേശിനിയായ പെൺകുട്ടിയെയാണ് മുൻ കാമുകൻ സന്തോഷ് കൊലപ്പെടുത്തിയത്. പെൺകുട്ടിക്ക് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറഞ്ഞു. തൂത്തുക്കുടി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരണപ്പെട്ടത്.
മുഖ്യപ്രതിയായ സന്തോഷും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കുടുംബം എതിർത്തതിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. പിന്നീട് വീട്ടുകാർ കുട്ടിയെ കീല നമ്പിപുരത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ സന്തോഷ് പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും ഇയാളും സുഹൃത്ത് മുത്തയ്യയും ചേർന്ന് പെൺകുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ബന്ധം തുടരാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇയാൾ തീകൊളുത്തുകയായിരുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് സന്തോഷിനെയും സുഹൃത്ത് മുത്തയ്യയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടി മരണപെട്ടതിനെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആറിൽ മാറ്റം വരുത്തുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.