മ്യാൻമർ, ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1700 ആയി. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റതായി വിവരം. റെയിൽവേ, വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ മ്യാൻമർ ഭൂകമ്പത്തിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ദുരന്തമേഖലയിൽ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാദൗത്യത്തിനിടെ തുടർചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. പ്രഭവകേന്ദ്രത്തിനടുത്തുള്ള മാന്റലെ നഗരത്തിലാണ് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മെഡിക്കൽ വസ്തുക്കളെത്തിച്ചു. ലോകരാജ്യങ്ങളുടെ സഹായവും മ്യാൻമറിലേക്ക് എത്തുന്നുണ്ട്. അതിനിടെ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയതിനെ തുടർന്ന് നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.