ന്യൂഡൽഹി: പൃഥ്വിരാജിനും എമ്പുരാൻ സിനിമക്കുമെതിരെ വീണ്ടും വർഗീയ പ്രചാരണങ്ങളുമായി ആർഎസ്‌എസ് മുഖവാരിക ഓർഗനൈസർ. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായ സയീദ് മസൂദ് ഇസ്ലാമിക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസറിന്റെയും ലഷ്‌കർ ഇ തായ്‌ബ തീവ്രവാദി ഹാഫിസ് സെയ്‌ദിന്റെയും പേരുകൾ കൂട്ടിച്ചേർത്തതാണെന്നാണ് പുതിയ ലേഖനത്തിലെ ആരോപണം. ‘രാജ്യവിരുദ്ധ ഹിന്ദുവിരുദ്ധ ആശങ്ങൾ പ്രചരിപ്പിക്കാൻ സിനിമ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമല്ല, ദീർഘകാലമായി മലയാള സിനിമാമേഖലയിൽ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ നടക്കുന്ന ആശയപ്രചാരണത്തിന്റെ ഭാഗമാണിത്.’- ലേഖനത്തിൽ പറയുന്നു.
പൃഥ്വിരാജിന്റെ സിനിമകൾ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്നും സിനിമയുടെ പിന്നിൽ അദൃശ്യമായ പിന്തുണകളുണ്ടെന്നും ആരോപിക്കുന്നു. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും ഓർഗനൈസർ ശനിയാഴ്‌ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചിരുന്നു. വ്യാപക ആക്രമണങ്ങളെ തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.