വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ തിയേറ്ററിലെത്തി കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭാര്യ പി കെ ശ്യാമളയ്‌ക്കൊപ്പമാണ് ഗോവിന്ദന്‍ തിരുവനന്തപുരത്തെ തിയേറ്ററില്‍ സിനിമ കാണാനെത്തിയത്. റീ- എഡിറ്റ് ചെയ്ത ഭാഗം പ്രദര്‍ശനത്തിനെത്തും മുമ്പാണ് ചിത്രം കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എത്തിയത്.
എമ്പുരാനിൽ മതനിരപേക്ഷ രാജ്യത്തിന്‍റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചെന്ന് ചിത്രം കണ്ടശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണിത്. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയിൽ കണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കലയെ കലയായി കാണണം. നിങ്ങൾ ഇങ്ങനെയേ സിനിമ ചെയ്യാവൂ എന്നാണ് ഭരണകൂടം പറയുന്നത്. ഫാസിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയും. സിനിമ ഒരു തുടർച്ചയാണെന്നും മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂർത്തിയാകുകയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. താൻ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.