വിവാദങ്ങൾക്കിടെ റീ എഡിറ്റഡ് ‘എമ്പുരാൻ’ ഇന്ന് തീയേറ്ററുകളിലെത്തും. മൂന്ന് മിനിറ്റോളം വരുന്ന വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാകും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റി. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി.
അതേസമയം, സിനിമ 200 കോടി ക്ലബിലേക്ക് എത്തുന്ന വിവരം നായകൻ മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരും ഇതു പങ്കുവച്ചു. 5 ദിവസം കൊണ്ടാണു ചിത്രം 200 കോടി നേടുന്നത്. 48 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിൽ കയറിയിരുന്നു.
സിനിമയെ പിന്തുണച്ച് മന്ത്രിമാരടക്കം നിരവധി പേര്‍ രംഗത്തെത്തി. എമ്പുരാന്റെ പേരില്‍ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തിയത്. എമ്പുരാന്‍ സിനിമയുടെ റീ എഡിറ്റ് ചെയ്ത ഭാഗം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എഡിറ്റ് ചെയ്ത ഭാഗത്തില്‍ വില്ലന്റെ പേരിന് മാറ്റമുണ്ട്. സിനിമയിലെ ചില സ്ഥലത്തിന്റെ പേരിലും, അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡുകളും വെട്ടി മാറ്റിയിട്ടുണ്ട് എന്നാണ് വിവരം.