ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നാളെ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനേത്തുന്ന ഹംദാന്റെ ദുബൈ കിരീടാവകാശി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും വിവിധ തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ തേടുന്നതിനായി മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കൾ പങ്കെടുക്കുന്ന ബിസിനസ് വട്ടമേശ സമ്മേളനത്തിലും ശൈഖ് ഹംദാൻ പങ്കെടുക്കും. നാളെ ശൈഖ് ഹംദാന് ഔദ്യോഗിക ഉച്ചഭക്ഷണ വിരുന്ന് മോദി ഒരുക്കിയിട്ടുണ്ട്.സന്ദർശനത്തിന്റെ രണ്ടാം ദിവസം ഇദ്ദേഹം മുംബൈ സന്ദർശിക്കുകയും ചെയ്യും