ന്യൂഡല്‍ഹി: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിൽ എത്തുന്നത്. വിവിധ മേഖലകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്ര പ്രധാന വിഷയങ്ങൾ ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നിലും ശൈഖ് ഹംദാൻ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും. നാളെ മുംബൈയിലെത്തുന്ന ശൈഖ് ഹംദാൻ വ്യാപാര മേഖലയിലെ പ്രമുഖരുമായി ചർച്ചകൾ നടത്തും.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യ ശേഷി പങ്കുവയ്ക്കൽ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്യും. ദുബായ് കിരീടാവകാശിയായ ശേഷം ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികൾ ഉൾപ്പെടെ ഉന്നത തല സംഘവും അനുഗമിക്കുന്നുണ്ട്.