ചെട്ടികുളങ്ങരയിൽ അമ്മയുടെ വീട്ടില്‍ വന്ന ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ശ്യാമയുടെ വീട്ടിലായിരുന്നു അപകടം.
വീടിന്റെ ഭിത്തിയോട് ചേര്‍ന്ന് മണ്ണില്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് കുട്ടി വീണുകിടക്കുന്നതു കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഹമീന്‍.