മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന്റെ ഹർജി മറ്റൊരു ബെഞ്ചിലേക്ക് വിട്ടു. ജസ്റ്റിസ് സുബ്രമണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് ഹർജി മാറ്റിയത്. ഏപ്രിൽ 22നായിരിക്കും ഹർജി പരിഗണിക്കുക. തത്കാലം എസ്എഫ്ഐഒ നടപടികൾക്ക് സ്റ്റേയില്ല.
കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്. സിഎംആർഎല്ലിന് വേണ്ടി കപിൽ സിബലും കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും കോടതിയിൽ ഹാജരായി.
ഒരു വർഷത്തോളമായി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീൻ ചവ്‌ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോൾ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികൾ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎൽ ആവശ്യപ്പെട്ടത്.