വാഷിംഗ്ടൺ: ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീരുവ 10 ശതമാനമായി കുറച്ചു. 90 ദിവസത്തേക്കാണ് തീരുമാനം. ചൈനയ്ക്ക് 125 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ചൈന 84 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലൊണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ട്രംപ് മറുചുങ്കം മരവിപ്പിച്ചതോടെ യു എസ് ഓഹരി വിപണിക്ക് നേട്ടമുണ്ടായി. പല കമ്പനികളുടെയും വിപണിമൂല്യം ഉയർന്നു.
നേരത്തെ ചൈനക്ക് 104 ശതമാനം അധികതീരുവയാണ് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകൾക്കെതിരെ ചൈന പ്രതികാര നടപടികൾ എടുത്തതിനെ തുടർന്നാണ് 104 ശതമാനത്തിലേക്ക് ഉയർത്തിയത്. അമേരിക്കയുടെ പുരോഗതിക്ക് തന്‍റെ തീരുവ പ്രഖ്യാപനം മുതൽക്കൂട്ടാണെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ഡിസ്കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. അതേസമയം, തീരുമാനം ആഗോളവ്യാപാര യുദ്ധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതാണ്. പകരച്ചുങ്കം പ്രഖ്യാപിച്ചതില്‍ ഇന്ത്യയടക്കം ആശങ്കയിലാണ്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ശരാശരി മൂന്ന് ശതമാനമാണ് തീരുവ.
പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രതികരണം. അമേരിക്കയുടെ പകരത്തീരുവ നയം കഴിഞ്ഞ ദിവസം രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ പുത്തൻ നയത്തിന്റെ എറ്റവും വലിയ ഇര ചൈനയാണ്.