കയ്റോ: വടക്കൻ ഗാസയിലെ ഗാസ സിറ്റിയിലുള്ള ഷുജയ്യയിൽ ബഹുനില പാർപ്പിടസമുച്ചയത്തിനു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു. 55 പേർക്കു പരുക്കേറ്റു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 80 പേരെ കാണാതായി. സമീപത്തെ വീടുകൾക്കും കേടുപാടുണ്ട്.
മുതിർന്ന ഹമാസ് നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. തെക്കൻ ഗാസയിലെ അൽ മവാസിയിൽ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരുന്നിടത്തും ആക്രമണം നടത്തി. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടനയുടെ ക്ലിനിക്കിന് അടുത്തായാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിലെ 45 ഇടങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ഇന്നലെ മാത്രം ഗാസയിൽ 38 പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 2023 ഒക്ടോബറിൽ ഗാസയിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 50,884 ആയി.
എട്ടാഴ്ച മാത്രം നീണ്ട വെടിനിർത്തലിനു ശേഷം കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതോടെ മരണനിരക്ക് ഉയരുകയാണ്. ഗാസയിലുടനീളം സഹായവിതരണം ഉൾപ്പെടെ സ്തംഭിച്ചു. വെസ്റ്റ് ബാങ്കിൽ പലസ്തീൻ–അമേരിക്കൻ വംശജനായ ഒമർ അഹമ്മദ് റബിയ(14) ഇസ്രയേൽ കുടിയേറ്റക്കാരന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് യുഎസ് അറിയിച്ചു.