ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്. ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സമ്മർദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്റെ അച്ഛൻ പറഞ്ഞു. കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും കുറിപ്പിൽ കണ്ടെത്തി.
ഉപ്പുതറ ഒൻപതേക്കർ എം.സി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെ അമ്മ സുലോചന വീട്ടിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തി. സംശയം തോന്നിയതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
content highlight: upputhara-case-police-updates