കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
നിലവില്‍ എറണാകുളത്തെ ആശുപത്രിയില്‍ത്തന്നെയാണ് മൃതദേഹമുള്ളത്. രാവിലെ 11 മണിയോടെ ഭൗതികശരീരം സ്വന്തം നാടായ കൊല്ലം ചാത്തന്നൂരിലെത്തിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.രാജശേഖരന്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.
കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.