വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ്, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിധി പറയുക.
ഉദ്യോഗസ്ഥർ എസ്റ്റേറ്റ് ഭൂമി പരിശോധിക്കാതെയാണ് വില നിശ്ചയിച്ചതെന്ന് എൽസ്റ്റൺ കോടതിയിൽ ഉന്നയിച്ചിരുന്നു. നിലവിൽ കണക്കാക്കിയ 26 കോടി രൂപ അപര്യാപ്തമാണെന്നും, മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ വാദിച്ചിരുന്നു. പുനരധിവാസ പ്രവർത്തികൾക്ക് സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ആവശ്യം. ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.