കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി.
പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു.
ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ വിധി. നിലവിൽ പ്രതികളായ 6 വിദ്യാർത്ഥികളും പേരും ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെന്ററിലാണ് ഉള്ളത്.
ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.