കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡുമായി (നാഷണൽ ഹെറാൾഡ് ) ബന്ധപ്പെട്ട 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. നാഷണൽ ഹെറാൾഡിന്റെ സ്ഥാവര ആസ്തികൾ സ്ഥിതി ചെയ്യുന്ന ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ പ്രോപ്പർട്ടി രജിസ്ട്രാർമാർക്ക് ഏപ്രിൽ 11 ന് നോട്ടീസ് അയച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ (8), റൂൾ 5(1) എന്നിവ പ്രകാരമാണ് നടപടി .മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിലെ നിലവിലെ താമസക്കാരായ ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടീസ് നൽകിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടകയും ഇ.ഡിയിൽ നേരിട്ട് നിക്ഷേപിക്കാനും കമ്പനിക്ക് നിർദേശം നൽകി. 2014 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതിയിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് 2021ൽ ഇഡി അന്വേഷണം ആരംഭിക്കുന്നത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനി വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ, വെറും 50 ലക്ഷം രൂപയ്ക്ക് എജെഎൽ സ്വത്തുക്കൾ സ്വന്തമാക്കിയതായും, അതിന്റെ മൂല്യം ഗണ്യമായി കുറച്ചുകാണിച്ചതായും ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
STORY HIGHLIGHTS : national-herald-case-ed-initiates-proceedings-to-seize-assets-worth-rs-661-crore