ഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് രണ്ടാം ദിവസം റാണയോട് തേടിയത്. ഹെഡ്ലിയെ സഹായിക്കാന്‍ നിയോഗിച്ച ‘എംപ്ലോയി ബി’ എന്ന ജീവനക്കാരനെ സംബന്ധിച്ചും വിവരങ്ങള്‍ തേടി. എംപ്ലോയീ ബി യെ ഡല്‍ഹിയില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി എന്‍ ഐ എ വൃത്തങ്ങള്‍ അറിയിക്കുന്നു. സെല്ലിലും റാണയുള്ളത് ശക്തമായ സുരക്ഷ നിരീക്ഷണത്തിലാണ്.
അതേസമയം, ഈ ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധങ്ങളെ പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. റാണയും ഹെഡ്ലിയും തമ്മിലുള്ള ഫോൺകോൾ വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയെ 12 എന്‍ഐഎ ഉദ്യോഗസ്ഥർ ചേർന്നാണ് ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനോട് റാണ കൃത്യമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
കോടതിയില്‍ തന്റെ അഭിഭാഷകന്റെ കാര്യത്തിലും റാണ ഉപധികള്‍ വച്ചതായി എന്‍ ഐ എ വൃത്തങ്ങള്‍ അറിയിക്കുന്നു. അഭിഭാഷകന്‍ മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് റാണ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പേരില്‍ പ്രശ്സ്തനാകാന്‍ ശ്രമിക്കുന്ന അഭിഭാഷകന്‍ വേണ്ട എന്ന് റാണ വ്യക്തമാക്കി. അഭിഭാഷകനുള്ള ഉപധികള്‍ റാണ എഴുതി നല്‍കി.
മുംബൈ ഭീകരാക്രമണത്തിന് മുന്‍പ് ദുബായിലെ ഒരു വ്യക്തിയുമായി തഹാവൂര്‍ റാണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടായിരുന്നു. ഇയാള്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. തഹാവൂര്‍ റാണയുടെ ശംബ്ദ സാമ്പുകളും എന്‍ഐഎ സംഘം ശേഖരിക്കും. അന്വേഷണ സംഘത്തിന്റെ പക്കല്‍ ഉള്ള തഹാവൂര്‍ റാണയുടെ ശബ്ദ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും ഉറപ്പാക്കുന്നതിന് കൂടി വേണ്ടിയാണിത്.