ധാക്ക: രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്ത് അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ച് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി.
ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാന, ബ്രിട്ടീഷ് എംപി തുലിപ് റിസ്വാന സിദ്ദിഖ്, തുടങ്ങി മറ്റ് 50 പേർക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി) സമർപ്പിച്ച മൂന്ന് വ്യത്യസ്ത കുറ്റപത്രങ്ങൾ പരിഗണിച്ച ശേഷമാണ് ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്‌പെഷ്യൽ ജഡ്ജി സാക്കിർ ഹൊസൈൻ അറസ്റ്റ് വാറണ്ടിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂവിതരണത്തിലെ അഴിമതി ആരോപണത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 53 പേർക്കെതിരെ എസിസി അടുത്തിടെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള 53 പ്രതികളും ഒളിവിലായതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.