രാജ്യത്ത് വഖഫിന്റെ പേരില്‍ നടന്നത് ഭൂമി കൊള്ളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്‍റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചു. പട്ടിക വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മതമൗലികവാദികളെ പ്രീണിപ്പിക്കുന്നു എന്നും മോദി ആരോപിച്ചു. വഖഫിന്‍റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് ലഭിച്ചിരുന്നെങ്കിൽ അത് അവർക്ക് ഉപകാരപ്രദമാകുമായിരുന്നു. എന്നാൽ ഈ സ്വത്തുക്കളിൽ നിന്ന് ഭൂമാഫിയയാണ് ലാഭം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്പർശിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ട മുസ്ലീങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നയ തീരുമാനങ്ങൾ അംബേദ്കറിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ്. 2014 – ലിന് മുൻമ്പ് 74 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു. ഇന്നത് 150 എണ്ണമായി. കോൺഗ്രസ് അംബേദ്കറിനെ അപമാനിച്ചു. അധികാരം നേടുന്നതിനായി കോൺഗ്രസ് ഭരണഘടനയെ ആയുധമാക്കി മാറ്റി. കർണാടകയിലെ കോൺഗ്രസ് സർക്കാർ മതത്തിൻറെ അടിസ്ഥാനത്തിൽ ടെൻഡറുകളിൽ സംവരണം നൽകി. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു. അംബേദ്കറുടെ ചിന്തകളെ എല്ലായിപ്പോഴും കോൺഗ്രസ് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി വിമർശിച്ചു.