കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഇവിടെ തൊഴിലും നിക്ഷേപവും വരുന്നില്ല. യുവാക്കൾ തൊഴിലിനായി പുറത്തു പോകുന്നു. അതിന് മാറ്റം വരണം. അതിന് ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കോൺഗ്രസിന്‍റെ അഴിമതി പഠിച്ച് കോൺഗ്രസിനെക്കാളും മുന്നോട്ട് പോകുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ നാട്ടിൽ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതിയിൽ പ്രതിസ്ഥാനത്ത് വരുമ്പോൾ മറ്റുള്ളവർ വേറെന്ത് ചെയ്യും. ഇതൊരു രാഷ്ട്രീയ സംസ്കാരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
എക്സാലോജിക് വിഷയത്തിൽ പോലും അന്വേഷണം നടക്കുന്നില്ല. രണ്ട് ദിവസം മുമ്പ് ഒരു പ്രിൻസിപ്പൽ സെക്രട്ടറി ഇഡി കേസിൽ വരുന്നു. സ്വർണ്ണക്കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായിട്ടായിരുന്നു ബന്ധം. ഇതിന് ശേഷമാണ് ഇപ്പോൾ എം ആര്‍ അജിത് കുമാറിന്‍റെ വിഷയവും വരുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.