വഖ്ഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബംഗാളിൽ സംഘർഷം രൂക്ഷം. മുർഷിദാബാദിന് ശേഷം, പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ പൊലീസിന്റെ വാൻ തകർക്കുകയും നിരവധി ബൈക്കുകൾക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.
പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദിഖിന്റെ നേത്യത്വത്തിൽ വഖഫ് ഭേദഗതി നിയമ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ സെൻട്രൽ കൊൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് അനുയായികളെ ബസന്തി ഹൈവേയിലെ ഭോജേർഹട്ടിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി, ഇത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
അതേസമയം, ബംഗാളിലെ മൂർഷിതാബാദിലെ സംഘർഷത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് ആവശ്യം.ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണമെന്നും ഹർജിയിൽ.ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. സംഘർഷത്തിൽ ഇതുവരെ 200 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്.
STORY HIGHLIGHTS : violence-erupts-in-bengals-south-24-parganas-over-waqf-amendment-act