India

മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; സിബിഐ, ഇ.ഡി. ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്

ഡൽഹി: ബെല്‍ജിയത്തില്‍ അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതി ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. നിയമനടപടികൾ വേഗത്തിൽ ആക്കുന്നതിനായാണ് പ്രത്യേക സംഘത്തെ അയക്കുന്നത്. ഇ ഡി, എസ്ഐ ബി ഐ, വിദേശ കാര്യ ഓഫീസർ എന്നിവർ ചേർന്ന് സംഘമാണ് ബെൽജിയത്തിലേക്ക് പുറപ്പെടുന്നത്. ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ചോക്‌സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തത്.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തനിക്ക് യാത്ര ചെയ്യാൻ ആകില്ല, ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി സൂചനയുണ്ട്. തനിക്കെതിരായ ഇൻ്റർപോളിൻ്റെ റെഡ് കോർണർ നോട്ടീസ് നിയമപോരാട്ടത്തിലൂടെ പിൻവലിപ്പിക്കാനും മെഹുൽ ചോക്സിക്ക് കഴിഞ്ഞിരുന്നു. ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ചോക്‌സി നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കേസുകള്‍ സംബന്ധിച്ച് വിശദമായ രേഖകള്‍ സഹിതമാണ് ഉഗ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് തിരിക്കുന്നത്. ഇരു അന്വേഷണ ഏജന്‍സികളുടേയും മേധാവികള്‍ ചര്‍ച്ചകളും ഇതിനോടകം നടത്തിയിട്ടുണ്ട്.

അറസ്റ്റിന് പിന്നാലെ ചോക്‌സിക്ക് ജാമ്യം ലഭ്യമാക്കുനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം ചോക്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കാന്‍സര്‍ ചികിത്സ നടത്തുകയാണെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉന്നയിച്ചാണ് ചോക്‌സി ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്സിയെ പിടികൂടിയിരിക്കുന്നത്.