സ്ഫോടനാത്മകമായ കണ്ണൂർ രാഷ്ട്രീയത്തിൽ ജയരാജന്മാർക്ക് ശേഷം ആര് എന്ന ചോദ്യത്തിനാണ് യഥാർഥത്തിൽ പുതിയ ജില്ലാ സെക്രട്ടറിയുടെ പേര് ഉത്തരമാകുന്നത്. കലുഷിതമായ കാലത്ത് കേരളത്തിലെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ തേര് നയിച്ച കെ.കെ. രാഗേഷ് സിപിഎമ്മിന്റെ തറവാടെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇനി പാർട്ടിയെ നയിക്കും. സീനിയറായ ടി.വി. രാജേഷിനെ പിന്തള്ളി സെക്രട്ടറി സ്ഥാനത്തേക്ക് വന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതോടെയെന്ന് പകൽ പോലെ വ്യക്തം.
നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എംപിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.
സിപിഐഎമ്മിൻ്റെ ഏറ്റവും കരുത്തുറ്റ ജില്ലാ ഘടകമായ കണ്ണൂരിൽ കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയാകുന്നതോടെ നേതൃതലത്തിൽ തലമുറ മാറ്റം കൂടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്ക് എത്തിയ ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതല വഹിച്ചിരുന്നവരായിരുന്നു. സമീപകാലത്ത് പി ശശിയും പി ജയരാജനും ഒഴിച്ചുള്ള കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിമാരെല്ലാം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പാർട്ടി നേതൃത്വത്തിലെ തലമുറ മാറ്റത്തിൻ്റെ വ്യക്തമായ സൂചന കൂടിയാണ് സിപിഐഎം നൽകിയിരിക്കുന്നത്.
നേരത്തെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിൻ്റെ പേര് നിർദ്ദേശിച്ചത്. എതിർപ്പുകളില്ലാതെ ഈ നിർദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമെന്ന നിലയിൽ കെ കെ രാഗേഷിൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി ഐക്യകണ്ഠേന കെ കെ രാഗേഷിൻ്റെ പേര് സെക്രട്ടറി സ്ഥാനത്തേയ്ക്ക് അംഗീകരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷും എം പ്രകാശൻ മാസ്റ്ററുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ടി വി രാജേഷ് എന്നിവരുടെ പേരും സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേട്ടിരുന്നു.
നേരത്തെ ജില്ലാ സമ്മേളനത്തിൽ എം വി ജയരാജൻ സെക്രട്ടറി പദം ഒഴിയുമെന്നും കെ കെ രാഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കെ കെ രാഗേഷ് സെക്രട്ടറിയായി വരുന്നതിനെതിരെ മുറുമുറുപ്പുകൾ ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം വേണ്ടെന്ന് വെച്ചതെന്നും സൂചനകളുണ്ടായിരുന്നു. എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് വരുമെന്നും കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയായി വരുമെന്നും അന്ന് തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
സംസ്ഥാന സമ്മേളനം എം പ്രകാശൻ മാസ്റ്ററെ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരിഗണിച്ചതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം പ്രകാശൻ്റെ പേര് കൂടി ചർച്ചയിലേയ്ക്ക് വന്നത്. നേരത്തെ ടി വി രാജേഷിൻ്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേട്ടിരുന്നു. എം വി ജയരാജൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന് നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടി വി രാജേഷ് നേതൃത്വത്തിന് പഴയത് പോലെ സ്വീകാര്യനല്ല. വിഭാഗീയത രൂക്ഷമായ പയ്യന്നൂരിൽ ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയ ഘട്ടത്തിൽ ടി വി രാജേഷ് വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ല എന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. ഇതാണ് ടി വി രാജേഷിന് വിനയായത്.
കെ കെ രാഗേഷ്
മുൻ രാജ്യസഭാംഗമായ കെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. എം വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ് രാഗേഷ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ സൻസദ് രത്‌ന പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.
നിയമ ബിരുദധാരിയായ രാഗേഷ് കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. ഡൽഹിയിൽ കർഷകസമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും യോഗം തെരഞ്ഞെടുത്തു. കെ കെ രാകേഷ്, എം സുരേന്ദ്രന്‍, കാരായി രാജന്‍, ടി കെ ഗോവിന്ദന്‍, പി വി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, ടി ഐ മധുസൂദനന്‍, എന്‍ സുകന്യ, കെ വി സുമേഷ്, സി സത്യപാലന്‍, എം കരുണാകരന്‍ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. യോഗത്തില്‍ പി ബി അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ കെ ശൈലജ
എന്നിവര്‍ പങ്കെടുത്തു. . ഡോ. പ്രിയാ വർഗീസാണ് ഭാര്യ. രണ്ട് മക്കൾ.
content highlight: CPM Kannur