India

ടോളുകൾ നിർത്തലാക്കുമോ?? മാറ്റത്തിനൊരുങ്ങി കേന്ദ്രം

 

ടോൾ പിരിവ് പലപ്പോഴും പകൽകൊള്ളയാകാറുണ്ട്. ഉയര്‍ന്ന നിരക്കുകളും , അടച്ചാലും അടച്ചാലും തീരാത്ത ടോളുകളും യാത്രകാർക്ക് തലവേദനയുണ്ടാക്കുന്നു. എന്നാൽ ഇന്ത്യയിൽ ടോൾ പിരിവ് നിർത്തലാക്കാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.ടോളുകളില്‍ നിന്ന് ഇളവ് നല്‍കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രണ്ട് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നുവെന്നാണ് വിവരം. ഒന്ന്, രണ്ടര വരി പാതകളെയും, ഇടുങ്ങിയ ദേശീയ പാതകളെയും ടോളുകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്. രണ്ട് , ടോളുകള്‍ക്ക് പകരം പാസുകള്‍. ഒരു വര്‍ഷത്തേക്ക് 3000 രൂപ നിരക്കില്‍ കാറുകള്‍ക്ക് പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യാന്‍ ഇതിനു കഴിയും. സ്ഥിര യാത്രികര്‍ക്ക് വന്‍ നേട്ടമാകും ഈ പാസുകള്‍.

രണ്ട് നിര്‍ദ്ദേശങ്ങളും റോഡ് ഗതാഗത മന്ത്രാലയം അംഗീകരി്െചന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നിലവില്‍ നിര്‍ദ്ദേശങ്ങള്‍ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിര്‍ദേശങ്ങള്‍ സര്‍ക്കായരിനു ലഭിക്കുന്ന ടോള്‍ വരുമാനത്തില്‍ കുറവു വരുത്താം പക്ഷെ ജനപ്രീതി വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഇടുങ്ങിയ ദേശീയ പാതകളെ ടോള്‍ രഹിതമാക്കുന്നതു വലിയ നഷ്ടത്തിനു കാരണമാകില്ലെന്നും വിലയിരുത്തപ്പെടുന്നു.

 

നാല് വരി പാതകളോ അതില്‍ കൂടുതലോ ഉള്ള ദേശീയ പാതകളെ അപേക്ഷിച്ച് രണ്ടരവരി റോഡുകളിലെ ടോള്‍ ഫീസ് 64% കുറവാണ്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 50 – ല്‍ താഴെ ടോള്‍ പ്ലാസകള്‍ മാത്രമേയുള്ളൂ. ഇതില്‍ തന്നെ ചിലത് ഒഴികെ മറ്റെല്ലാം പൊതു ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോഡുകളാണ്. അതായത് ഈ റോഡുകളിലെ ടോള്‍ സര്‍ക്കാര്‍ ഏജന്‍സികളാണ് പിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് വാര്‍ഷിക, ആജീവനാന്ത പാസുകള്‍ നല്‍കാനുള്ള പദ്ധതി നേരത്തേയും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുന്നോട്ടുവച്ചിരുന്നു.

സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി നാലുവരി പാതകളിലെയും, എക്‌സ്പ്രസ് വേകളിലെയും ടോള്‍ പിരിവാണ്. ഈ റോഡുകളിലെ ടോളുകള്‍ സ്വകാര്യ ഏജന്‍സികളാണ് പിരിക്കുന്നത്. ഇവിടെ സ്വകാര്യ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ വാര്‍ഷിക പാസുകള്‍ നല്‍കുന്നത് കമ്പനികള്‍ക്കു നഷ്ടം വരുത്തും. ഇതു സര്‍ക്കാര്‍ നികത്തേണ്ടി വരും. സര്‍ക്കാര്‍ ഡാറ്റകള്‍ പ്രകാരം , 2024 – 25 കാലയളവില്‍ ടോളുകള്‍ വഴി സര്‍ക്കാര്‍ ആകെ 61,000 കോടി രൂപ നേടിയിട്ടുണ്ട്. ഈ വിഹിതത്തിന്റെ ഏകദേശം 20 – 21% സ്വകാര്യ വാഹനങ്ങളില്‍ നിന്നായിരുന്നു. ബാക്കി 79 – 80% വരുമാനവും വാണിജ്യ, ഹെവി വാഹനങ്ങളില്‍ നിന്നാണ്.