ആണവായുധം കൈവശം വയ്ക്കാനുള്ള ആശയം ഇറാൻ ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അല്ലെങ്കിൽ അവരുടെ ആണവ കേന്ദ്രങ്ങളിൽ സൈനിക ആക്രമണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ പദ്ധതിയെക്കുറിച്ച് യുഎസും ഇറാനും ഒമാനിൽ ചർച്ചകൾ നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ ഈ മുന്നറിയിപ്പ്.
ഇറാന്റെ ആണവ പദ്ധതി നിർത്തലാക്കുന്നതിൽ ഒരു കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയ ട്രംപ്, യുഎസുമായുള്ള ആണവ കരാർ ടെഹ്‌റാൻ “മനഃപൂർവ്വം” വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചതായി എപി റിപ്പോർട്ട് ചെയ്തു.ഏപ്രിൽ 19 ന് റോമിൽ നടക്കുന്ന യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു, “ഇറാൻ ആണവായുധം എന്ന ആശയത്തിൽ നിന്ന് മുക്തി നേടണം. ഇവർ തീവ്രവാദികളാണ്, അവർക്ക് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല.”
കരാർ നടപ്പിലായാൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അമേരിക്കയുടെ പ്രതികരണത്തിൽ ഉൾപ്പെടുമോ എന്ന് ചോദിച്ചപ്പോൾ, “തീർച്ചയായും സംഭവിക്കും” എന്നായിരുന്നു ട്രംപിന്റെ ഉത്തരം.ഈ മാസം ആദ്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു വിദൂര ദ്വീപായ ഡീഗോ ഗാർസിയയിൽ യുഎസ് കുറഞ്ഞത് ആറ് B-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളെങ്കിലും വിന്യസിച്ചിരുന്നു. ഇറാനെ പിന്തിരിപ്പിക്കാനുള്ള ശ്രമമായാണ് വിദഗ്ധർ ഈ നീക്കത്തെ കാണുന്നത്.
ഇറാൻ സൈനിക ആണവ പദ്ധതി നിഷേധിക്കുമ്പോൾ, നിരവധി ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം അവർ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ത്വരിതപ്പെടുത്തിയിട്ടുണ്ട്.2015-ൽ അമേരിക്കയും ഇറാനും മറ്റ് അഞ്ച് ആഗോള ശക്തികളും തമ്മിൽ ചർച്ച ചെയ്ത ആണവ കരാറിൽ നിന്ന്, യുഎസ് പ്രസിഡന്റായിരുന്ന തന്റെ ആദ്യ ടേമിൽ ട്രംപ് പിന്മാറി.
പുതിയ ആണവ കരാറിനെക്കുറിച്ചുള്ള ആദ്യ ഘട്ട ചർച്ചകൾ കഴിഞ്ഞ വാരാന്ത്യത്തിൽ ഒമാനിൽ നടന്നു. ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും തമ്മിൽ നടന്ന ചർച്ചകളെ വൈറ്റ് ഹൗസ് “പോസിറ്റീവ് ആൻഡ് ക്രിയാത്മക” എന്ന് വിശേഷിപ്പിച്ചു.
ഇറാനുമായുള്ള ചർച്ചകളെക്കുറിച്ച് ട്രംപ് പറഞ്ഞു, “അവർ നമ്മളെ പറ്റിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.” എന്നിരുന്നാലും, ഇറാൻ “വളരെ വേഗത്തിൽ” ഒരു കരാറിൽ എത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.