നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വ്യക്തിപരമായി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് പിവി അൻവർ.അത്കൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് പ്രവേശനം നടക്കണമെന്ന ആവശ്യം അൻവർ ഉന്നയിച്ചും കഴിഞ്ഞു. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണു പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഇതേ കുറിച്ച് അന്‍വര്‍ പ്രതികരച്ചത്.
ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന നിലപാടാണ് അന്‍വറിനുള്ളത്. യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേര് ഒപ്പം വരും. അത്തരത്തിൽ കൂട്ടായ പ്രവര്‍ത്തനം നടത്താനാകുമെന്നാണ് പി.വി. അന്‍വര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.അതേ സമയം ഉപതെരഞ്ഞെടുപ്പിൽ ആര് മൽസരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തുമാണ് പരിഗണനപട്ടികയിലുള്ളത്. ഇവരിലാരാകണം സ്ഥാനാ ർഥിയെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ മുന്നണികൾ തിരക്കിട്ട ചർച്ചകളിലാണ്. നേരത്തെ വി.എസ്. ജോയിയുടെ പേരാണ് പി.വി. അൻവർ ഉയർത്തി കാട്ടിയിരുന്നത്. ആ നിലപാടിൽത്തന്നെ ഉറച്ചുനിൽക്കുകയാണ് പി.വി. അൻവർ ഇപ്പോഴഉം എന്നാണ് സൂചന.
അതേസമയം നിലമ്പൂര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ പ്രാഥമിക ചര്‍ച്ചകളായിരുന്നു കോഴിക്കോട് നടന്നത്. ആര്യാടന് ഷൗക്കത്തിന്റെയും, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പേരുകളാണ് ചർച്ചയിൽ ഉയർന്ന് വന്നത്. ഇതില്‍ ആര്യന് ഷൗക്കത്തിനായിരുന്നു ചർച്ചയിൽ മുന്‍തൂക്കം ലഭിച്ചത്. കെ സി വേണുഗോപാല്‍, വിഡി സതീശന്, രമേശ് ചെന്നിത്തല, കെ സുധാകരന് എന്നിവരും കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
എന്നാൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാൽ അൻവർ ഇടയുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. താന്‍ പറഞ്ഞ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കുകയും യുഡിഎഫ് പ്രവേശനം നടക്കാതിരിക്കുകയും ചെയ്താല്‍ അന്‍വര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ കരുതുന്നത്. അന്‍വറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.മുസ്ലിം ലീഗിന്റെ ഇവിടെ അഭിപ്രായവും നിർണായകമാണ്.
2016-ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. ആര്യാടന് മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന് ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും പിതാവിന് നല്കിയ പിന്തുണ വോട്ടര്‍മാര്‍ മകന് നല്‍കിയില്ല. അൻവറിനെ കൂടാതെ ക്രൈസ്ത സമുദായത്തിന്റെയും മുസ്ലീം ലീഗിന്റേയും പിന്തുണ ജോയിക്കാണ്. ലീഗ് നേതാക്കളുമായുള്ള അടുപ്പവും മലപ്പുറത്ത് യുഡിഎഫ് മുന്നണിയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ജോയിക്ക് അനുകൂലമാണ്.
പാർട്ടിക്കു പുറത്തുള്ള വോട്ടുകൾ കൂടി ആകർഷിക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർഥിയെ ആണ് സിപിഎം പരിഗണിക്കുന്നത്. ചുങ്കത്തറ മാർത്തോമ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. തോമസ് മാത്യു, നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി, എന്നിവരാണു പരിഗണനയില്‍.