തിരുവനന്തപുരം: മുതലപ്പൊഴിയിലെ പൊഴി ഇന്ന് മുറിക്കും. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് നീക്കം. ഇന്നലെ ചേർന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയത്. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 പഞ്ചായത്തുകൾ വെള്ളത്തിൽ ആകും. ഇത് മുന്നിൽകണ്ടാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. ഇതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പോലീസിന്റെ സഹായത്തോടെ നാളെ രാവിലെ മുതൽ പൊഴി മുറിച്ചു തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഒരു മാസത്തിനകം മണൽ നീക്കം പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ ഉത്തരവ് നൽകിയതിനാൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും. പൊലീസിന്റെ നിയമനടപടി സംഘർഷത്തിലേക്ക് നയിക്കുമോ എന്ന് ജില്ലാ ഭരണകൂടത്തിന് ആശങ്കയുണ്ട്. പൊഴി മുറിക്കാൻ അനുവദിക്കില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. മണൽ മുഴുവനും നീക്കി പ്രശ്നം പരിഹരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.