കൊച്ചി: നടി വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാൻ എക്സൈസ്. സിനിമ സെറ്റിൽ വെച്ച് നടൻ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിലാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്താൻ കഴിയുവെന്നും വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ലെന്നും എക്സൈസ് വ്യക്തമാക്കി. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക.
ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞു.
കഴിഞ്ഞ ദിവസം ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന പ്രസ്താവനയിൽ നടി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഒരു സിനിമാ സെറ്റിൽ വെച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് നടി പറഞ്ഞു. ഒരു നടൻ സിനിമാ സെറ്റിൽവെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തത്. സോഷ്യൽ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. എന്നാൽ നടന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.