Kerala

അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം.

ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ വിവരമുണ്ടായിരുന്നു.

കോട്ടയം ആർഡിഒയുടെ നേതൃത്വത്തിൽ വിശദമായ ഇൻക്വസ്റ്റിന് ശേഷമാണ് ജിസ്മോളുടേയും മക്കളായ നേഹയുടേയും നോറയുടേയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. നാലര മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു നടപടി.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് ഇന്നലെ അഡ്വ. ജിസ്‌മോള്‍ മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവരുമായി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. ജിസ്മോള്‍ മുത്തോലി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് കൂടി ആണ്.

Latest News