മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക്, അവരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് വ്യക്തമാക്കാതെ പൊലീസ് സുരക്ഷ ആവശ്യപ്പെടാൻ കഴിയില്ല എന്നാണ് അലഹബാദ് ഹൈക്കോടതി വിധി.
ഭീഷണിയില്ലാതെ സുരക്ഷ നൽകാൻ കഴിയില്ലെന്നും മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവർ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇത്തരം വിവാഹത്തെക്കുറിച്ച് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ജസ്റ്റിസ് സൗരബ് ശ്രീവാസ്തവയാണ് കേസ് പരിഗണിച്ചത്. ശ്രേയ കെസർവാനി എന്ന സ്ത്രീയും ഇവരുടെ ഭർത്താവും നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിലൂടെ ഹൈക്കോടതി കേസ് തീർപ്പാക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ലതാ സിംഗ് Vs ഉത്തർപ്രദേശ് സർക്കാർ കേസിലെ വിധി ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല എന്നും അലബാദ് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരുടെ ജീവിതവും സ്വാതന്ത്ര്യവും ഭീഷണി നേരിടുന്നതായി വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരത്തിൽ പൊലീസിൽ ദമ്പതികൾ ഒരു പരാതിയും നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.