Celebrities

ഷൈന്‍ ടോം ചാക്കോയ്ക്ക് വിനയാകുന്നത് കോമാളിത്തരവും പേക്കൂത്തും

നടന്‍ ഷൈന്‍ ടോം ചാക്കോ ഓണ്‍ലൈന്‍ മീഡിയയ്ക്ക് മുന്നില്‍ കാണിച്ചുകൂട്ടിയ കോമാളിത്തരങ്ങള്‍ താരത്തിന്‍റെ അന്തസ്സിന് കളങ്കം വരുത്തിയെന്ന് പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരന്‍ നിരീക്ഷിക്കുന്നു.

നടന്‍ ഷൈന്‍ ടോം ചാക്കോ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇര. കോമാളിത്തരവും പേക്കൂത്തും ഷൈന്‍ പലപ്പോഴും നടത്തിയിട്ടുള്ളത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലാണ്. കുത്തിത്തിരിപ്പും വ്യാജവാര്‍ത്തകളും ചമയ്ക്കുന്ന ചില യുട്യുബുകളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സൃഷ്ടിയാണ് പലപ്പോഴും ഷൈന്‍ ടോം ചാക്കോയ്ക്ക് വിനയായിട്ടുള്ളത്.

അസാമാന്യമായ പ്രതിഭാശേഷിയുള്ള നടനും അഭിനേതാവുമാണ് ഷൈന്‍ ടോം ചാക്കോ. നാടക പാരമ്പര്യത്തില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ പ്രതിഭയാണ് ഷൈന്‍.അത്യാവശ്യം സിനിമാ രംഗത്ത് പേരും പെരുമയും അദ്ദേഹത്തിനുണ്ട്. നായകനായും പ്രതിനായക വേഷത്തിലും ഒക്കെ അദ്ദേഹം തിളങ്ങി. ഇതിനിടെ പലപ്പോഴായി ലഹരി ഉപയോഗത്തിന്‍റെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.

തുടര്‍ന്നിങ്ങോട്ട് ഷൈന്‍ ടോം ചാക്കോ പൊതുവേദികളില്‍ ഒരു കോമാളിയായി മാറുകയായിരുന്നു. വേദിയുടെയും സദസ്സിന്‍റെയും അന്തസ്സിന് കളങ്കം വരുത്തും വിധം പലപ്പോഴും അദ്ദേഹം പെരുമാറിയിട്ടുണ്ട്. നടന്‍ ജോയി മാത്യു പറഞ്ഞതുപോലെ വെട്ടുക്കിളികളെ കണക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഷൈനിന് ചുറ്റും വട്ടമിട്ട് പറന്നു. മാധ്യമ പ്രവര്‍ത്തനം എന്ന വ്യാജേന നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ ശരിക്കും ആസ്വദിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. ക്യാമറ കണ്ടുകഴിഞ്ഞാല്‍ എന്തുകോമാളിത്തരവും അദ്ദേഹം ചെയ്യും മണ്ടത്തരവും വിഢിത്തരവും വിളിച്ചുകൂവും. പലപ്പോഴും ലഹരിക്ക് അടിമപ്പെട്ട മനോരോഗിയെക്കണക്ക് താരം മാറുന്നത് കണ്ടിട്ടുണ്ട്.

താരത്തെ കോമാളിയാക്കി ഓണ്‍ലൈന്‍ മീഡിയ ആഘോഷിക്കുകയായിരുന്നു. സിനിമാ പ്രമോഷനും മറ്റുമായി ഇപ്പോള്‍ ഓടിക്കൂടുന്ന ഓണ്‍ലൈന്‍ മീഡിയകളെ നിലയ്ക്ക് നിര്‍ത്താന്‍ ചലച്ചിത്ര സംഘടനകള്‍ തയ്യാറാകേണ്ട കാലം കഴിഞ്ഞു. സംഘടനാ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഫെഫ്ക അംഗങ്ങളായിട്ടുള്ള സിനിമയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ മികച്ച രീതിയില്‍ സിനിമയുടെ വാര്‍ത്താ പ്രചരണവും പ്രമോഷന്‍ വര്‍ക്കുകളും ചെയ്യുന്നുണ്ട്. ഇതിനിടെ ഡിജിറ്റല്‍ പ്രമോഷന്‍,ചാനല്‍ പ്രമോഷന്‍ തുടങ്ങിയ ഒരു കൂട്ടം ഓണ്‍ലൈന്‍ പ്രമോഷന്‍ ടീമും സിനിമയില്‍ വലിയ തുക കൈപ്പറ്റി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

അങ്ങനെ പ്രമോഷന്‍റെ പേരില്‍ നടക്കുന്ന തട്ടിക്കൂട്ട് പരിപാടികള്‍ക്കും കോമാളിത്തരങ്ങള്‍ക്കും പല താരങ്ങളും പെട്ടുപോകാറുണ്ട്. ഷൈന്‍ ടോം ചാക്കോ അങ്ങനെ ചാനലുകള്‍ സൃഷ്ടിച്ച ഒരു കോമാളിയായി മാറുന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. ഇന്ന് അദ്ദേഹത്തെ തേടി പോലീസ് എത്തിയപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലിന്‍റെ മൂന്നാം നിലയില്‍ നിന്ന് സ്വിമ്മിംഗ് പൂളിലേക്ക് ചാടി ഓടുകയായിരുന്നു. അപരിചിതരെ കണ്ടപ്പോള്‍ ഭയന്നുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്.

ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ യുവനടി വിന്‍സി അലോഷ്യസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറി എന്നാണ് വിന്‍സി പരാതിയില്‍ ഉന്നയിച്ചത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ നിയമപരമായി തന്നെ നടക്കട്ടെയെന്ന് പ്രത്യാശിക്കാം. വിന്‍സിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏറെ സ്വാഗതാര്‍ഹമാണ്. ഇത്തരം തുറന്നു പറച്ചിലുകള്‍ സിനിമയെ കൂടുതല്‍ വെളിച്ചത്തിലേക്ക് മാറ്റിനിര്‍ത്തട്ടെയെന്ന് ആഗ്രഹിക്കുന്നു. പിആർഒ – പി.ആർ. സുമേരൻ.