കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിച്ചേക്കും. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി. ഫിലിം ചേംബർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്. അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും.
ഷൈനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഷൈനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
അതിനിടെ ലഹരിപരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയ്ക്കായി അന്വേഷണം തുടരുന്നു. ഷൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിൽ ആശയകുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും പോലീസ് കേസെടുക്കണോയെന്ന തീരുമാനമെടുക്കുക.
പരാതിയിന്മേൽ നോട്ടീസ് നൽകാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്.