Kerala

അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിതപാതയാണ്; മറുപടിയുമായി ദിവ്യ എസ്. അയ്യര്‍

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വിവാദമായതിനു പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ തന്നെ റുപടിയുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനു പിന്നാലെ ദിവ്യ എസ്. അയ്യർ എഴുതിയ അഭിനന്ദന പോസ്റ്റിനെതിരേ കെ.മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നു വിമർശനം ഉയർന്നിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് കഴിഞ്ഞദിവസം ദിവ്യ എസ്. അയ്യർ മറുപടിക്കുറിപ്പ് പോസ്റ്റ് ചെയ്തത്.

ദിവ്യ എസ് അയ്യരുടെ പോസ്റ്റിന്റെ പൂർണരൂപം

മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്.

എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്.

സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നായിരുന്നു ദിവ്യയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ വിമർശനം.