Kerala

അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

കോട്ടയം: കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ അച്ഛന്‍റെയും സഹോദരന്‍റെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഏറ്റുമാനൂർ പൊലീസ് ആണ് മൊഴിയെടുക്കുക. ഗാര്‍ഹിക പീഡനത്തിന് പുറമെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജിമ്മി ജിസ്‌മോളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ‍ർക്കും പരാതി നൽകും.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് തോമസ് ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ് ആരോപിച്ചു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അതീവ ഗൗരവതരമായ എന്തോ സംഭവം വീട്ടില്‍ നടന്നിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും നിരന്തരം ജിസ്‌മോളെ മാനസികമായി ഉപദ്രവിക്കുമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വിദേശത്തായിരുന്ന അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളും മരണ വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്ക്കാരം നടത്തണ്ട എന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചർച്ചകൾ തുടരുകയാണ്.