Kerala

ഓടിയതിന് വിശദീകരണം വേണം: പൊലീസിന് മുന്നിൽ ഹാജരാകാൻ ഷൈനിന് നോട്ടീസ്

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് ഹാജരാകാൻ ഇന്ന് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് തൃശ്ശൂരിലെ വീട്ടിൽ എത്തിക്കാനാണ് പോലീസ് തീരുമാനം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് നിർദ്ദേശം നൽകും. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം

ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ 5 ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈൻ. ഒടുവിലാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടിപ്പോയത്. നിലവിൽ തമിഴ്നാട്ടിലാണ് ഷൈൻ ഉള്ളത്. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജീവനക്കാരുടെയും മൊഴിയും പൊലീസ് ശേഖരിക്കും.