ഉത്തർപ്രദേശിൽ ബലാത്സംഗക്കേസ് പ്രതിയെ നഗ്നനാക്കി കാളവണ്ടിയിൽ കെട്ടിയിട്ട് നാട്ടുകാർ കൂട്ടത്തോടെ ആക്രമിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം നടന്നത്. 22 വയസ്സുള്ള യുവാവിനെയാണ് കാളവണ്ടിയിൽ കെട്ടിവലിച്ച് ഏറെ ദൂരം നടത്തിയത്. പിന്നീട് സ്ത്രീകളടക്കമുള്ളവർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവിന്റെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ യുവാവിനെതിരെ ബലാത്സംഗ പരാതി ലഭിച്ചത് ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് ശേഷമാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, യുവാവിനെതിരെ ഒരു സ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്‌വാഹ വ്യക്തമാക്കി. ഏപ്രിൽ ആദ്യവാരമാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്.മർദ്ദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രമേശ് പാണ്ഡെ പറഞ്ഞു.
STORY HIGHLIGHTS : Accused Thrashed, Tied To Bullock Cart, Paraded Naked In UP