കോട്ടയം: അഭിഭാഷക ജിസ്‌മോള്‍ മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച സംസ്‌കരിക്കും. പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് പള്ളിയില്‍ പൊതുദര്‍ശനത്തിനായി രാവിലെ എത്തിക്കുമെങ്കിലും മൃതദേഹങ്ങള്‍ ജിമ്മിയുടെ വീട്ടിലേക്ക് കൊണ്ടുപോകില്ല.
ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയിൽ സംസ്കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. തുടർന്ന് സഭാതലത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂർ പൊതുദർശനം നടത്താൻ ധാരണയായത്.
ഭര്‍ത്താവിന്റെ വീട്ടില്‍ കടുത്ത പീഡനമാണ് ജിസ്‌മോള്‍ നേരിട്ടിരുന്നതെന്ന് സഹോദരന്‍ ജിറ്റു തോമസ് പറഞ്ഞു. നിറത്തിന്റേയും സാമ്പത്തിക സ്ഥിതിയുടേയും പേരില്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇക്കാര്യം ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴിയായി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. രണം സംഭവിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ ജിസ്‌മോളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സഹോദരനും അച്ഛനും പറയുന്നു..