ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ സീലംപൂരില്‍ നടന്ന 17 വയസ്സുകാരന്റെ കൊലപാതകം ഞെട്ടിക്കുന്ന കൊലപാതകം നഗരത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുനാല്‍ എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 17-ന് വൈകുന്നേരം ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കില്‍ വെച്ച് കുത്തേറ്റ് പരിക്കേറ്റ കുനാലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന സിക്ര (Zikra) എന്ന സ്ത്രീയാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് കുനാലിന്റെ കുടുംബവും പ്രദേശവാസികളും ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം സീലംപൂർ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡുകൾ ഉപരോധിച്ചും ജസ്റ്റിസ് ഫോർ കുനാൽ എന്ന മുദ്രാവാക്യം ഉയർത്തിയും നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കുനാലിലെ ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണത്തിലേക്കും സംഭവത്തില്‍ സിക്രയ്ക്കുള്ള പങ്കിനെക്കുറിച്ചും വ്യക്തമാകാന്‍ അന്വേഷണം തുടരുകയാണ്.
ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കിൽ വൈകുന്നേരം 7:30-ന് പാൽ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു 17-കാരനായ കുനാൽ. എന്നാൽ, സമീപത്തെ കടയിൽ നിന്ന് മടങ്ങവേ, അഞ്ച് പേർ ചേർന്ന് കുനാലിനെ ആക്രമിച്ച് ശരീരത്തിൽ ഒന്നിലധികം തവണ കുത്തുകയായിരുന്നു.
ഒരു വഴക്കിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കുനാലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കുനാലിന്റെ സമുദായത്തില്‍പ്പെട്ട ചിലര്‍ സാഹിലിനെ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ കുനാലും പങ്കാളിയാണെന്ന് ധരിച്ചതിനാലാണ് കൊലപാതകം നടന്നതെന്ന് കുടുംബം വിശ്വസിക്കുന്നു. സാഹിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ലാല എന്ന വ്യക്തിയ്ക്ക് പങ്കുണ്ടെന്നാണ് സിക്ര വിശ്വസിക്കുന്നത്. ലാലയെ കണ്ടെത്താന്‍ കുനാലിനോട് സഹായം ചോദിച്ചുവെങ്കിലും കുനാല്‍ വിസമ്മതിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ആരാണ് ‘ലേഡി ഡോൺ’ സിക്ര?
സീലംപൂർ പ്രദേശത്ത് ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന സിക്ര ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്. ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയയുടെ ബൗൺസറായി പ്രവർത്തിച്ചിരുന്ന സിക്ര, പിന്നീട് സ്വന്തമായി 10-12 യുവാക്കളെ ഉൾപ്പെടുത്തി ഒരു ഗുണ്ടാ സംഘം രൂപീകരിച്ചു.
അന്താരാഷ്ട്ര വിപണയില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുമായി സോയയെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിക്ര. തോക്ക് ഉപയോഗിക്കുന്ന റീലുകള്‍ പോസ്റ്റ് ചെയ്തതിന് മുമ്പ് ആയുധ നിയമപ്രകാരം (Arms Act) അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് 15 ദിവസം മുമ്പാണ് സിക്ര ജയില്‍ മോചിതയായത്.