Kerala

ഏറ്റെടുത്തത് തകർന്നു കിടന്ന നാടിനെ, വികസനങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് സർക്കാരിന്റെ നാലാം വാർഷികത്തിന് തുടക്കം

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കാലിക്കടവിൽ നിർവഹിച്ചു. ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ തന്നെ നാലാം വാർഷികം ആഘോഷത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ട് പോയെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതിവരുത്തിയാണ് 2016ൽ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നതെന്ന് പിണറായി വിജയൻ പറഞ്ഞു
2016ൽ തകര്‍ന്നടിഞ്ഞുകിടന്നിരുന്ന ഒരു നാടിന്‍റെ ഭരണസാരഥ്യമാണ് ജനങ്ങള്‍ എൽഡിഎഫിനെ ഏൽപ്പിച്ചത്. അത് ഈ നാടിനെ കാലോചിതമായി മാറ്റിതീര്‍ക്കണമെന്നും മറ്റു പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഇവിടെയും വേണെന്നും ആഗ്രഹിച്ചാണ് ജനങ്ങള്‍ ഭരണം നൽകിയത്. ഇത്തരത്തിലുള്ള ഒരു ദൗത്യമാണ് എൽഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ഏൽപ്പിച്ചത്. ആ ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോള്‍ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്.

ഒട്ടെറെ പ്രകൃതി ദുരന്തങ്ങളും മാരകമായ പകര്‍ച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി. ഇതെല്ലാം നാടിനെ കൂടുതൽ തകര്‍ച്ചയിലേക്ക് നയിക്കും വിധമുള്ളതായിരുന്നു. എന്നാൽ, അങ്ങനെ സംഭവിക്കാതെ നാം അതിജീവിച്ചു. നിപയും ഓഖിയും 2018ലെ മഹാപ്രളയവും 2019ലെ കാലവര്‍ഷക്കെടുതിയുമെല്ലാം അതിജീവിച്ചുവരുന്നതിനിടെയാണ് കൊവിഡ് ആക്രമണം ഉണ്ടാകുന്നതെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും പിണറായി വിജയൻ പറ‍ഞ്ഞു. ദേശീയപാത നിര്‍മാണം ഇപ്പോള്‍ പൂര്‍ത്തിയാകും. ഉദ്ഘാടനം കഴിഞ്ഞാൽ യാത്ര കൂടുതൽ സുഗമമാകും. 2016ലെ സര്‍ക്കാര്‍ തന്നെ 2021ൽ തുടര്‍ന്നതിനാലാണ് ഇന്ന് ദേശീയ പാത വികസനം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.