ലഹരിക്കേസിൽ അന്വേഷണ നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴി പുറത്ത്. ഒരു പ്രമുഖ മാധ്യമമാണ് മൊഴി പുറത്ത് വിട്ടത്.ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നാണ് ഷൈനിന്റെ മൊഴി. സ്വന്തം കാശ് മുടക്കിയാണ് മുറിയെടുത്തത്. യുവതി ഹോട്ടലിൽ മറ്റൊരു മുറിയെടുത്തിരുന്നു. സ്ഥിരമായി യുവതിയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും നേരിൽ കാണാനാണ് ഹോട്ടലിലേക്ക് വന്നതെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.
ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ട്. ലഹരി മരുന്നിന് ഗൂഗിൾ പേ വഴി പേയ്മെന്‍റ് നൽകിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴൊക്കെയാണ് നൽകിയതെന്ന് ഓർമയില്ലെന്നും നടൻ മൊഴി നൽകിയതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ടാണ്. തന്റെ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്. പിതാവ് ഒരു സിനിമ നിർമ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തർക്കം. അതുമായി ബന്ധപ്പെട്ടവർ തന്നെ മർദിക്കാൻ വന്നതാണെന്ന് കരുതിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ട്.