India

പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചു; പ്രിന്‍സിപ്പലിനെയും ക്ലാർക്കിനെയും പുറത്താക്കി

 

കര്‍ണാടകയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ ബലമായി അഴിപ്പിച്ചതിന് കോളേജ് പ്രിന്‍സിപ്പലിനെയും ക്ലാർക്കിനെയും പുറത്താക്കി കോളേജ് നടപടി. കർണ്ണാടക ബിദറിലെ സായ് സ്പൂര്‍തി പിയു കോളേജിലാണ് സംഭവം. പൊതു എന്‍ട്രന്‍സ് പരീക്ഷ (സിഇടി) എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ പൂണൂല്‍ ധരിച്ചെത്തിയതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അുവദിക്കാതെ തടയുകയായിരുന്നു. കണക്ക് പരീക്ഷയാണ് വിദ്യാര്‍ത്ഥിയെ എഴുതാന്‍ അനുവദിക്കാതിരുന്നത്.
സിഇടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ പരീക്ഷാ സുരക്ഷാ ഉദ്യോഗസ്ഥന്‍ അഴിപ്പിച്ചതെന്നാണ് ജില്ല കമ്മീഷ്ണറുടെ റിപ്പോര്‍ട്ട്. കോളേജ് സമീപനത്തിനെതിരെ പരാതി വന്നതോടെ തന്നെ കോളേജ് പ്രിന്‍സിപ്പലിനെയും ക്ലാർക്കിനെയും പുറത്താക്കുകയായിരുന്നു. തുർന്ന് ആ വിദ്യാര്‍ത്ഥിയെ അടുത്ത പരീക്ഷയായ ബയോളജിയെഴുതാന്‍ അനുവദിക്കുകയും ചെയ്തു. മതപരമായ ചിഹ്നങ്ങള്‍ പരീക്ഷാ ഹാളുകളില്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം തിരികൊളുത്തി വിട്ടിരിക്കുന്നത്.

ബീദര്‍ കോളേജിലെ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചന്ദ്രശേഖര ബിരദരയും ഇന്‍സ്‌പെക്ഷന്‍ ജീവനക്കാരനായിരുന്ന സതീഷ് പവറും കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചീഫ് ഇന്‍വിജിലേറ്ററായിരുന്ന മോദാസിറിനെ ഇക്കാര്യം അറിയിച്ചെങ്കിലും കര്‍ണാടക എക്‌സാം അതോറിറ്റിയെ (കെഇഎ) വിവരം അറിയിക്കാനോ പ്രശ്‌നം പരിഹരിക്കാനോ അദ്ദേഹം ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.